ദർശനത്തിന് താമസം, സനിധാനത്ത് ദീർഘസമയം ഭക്തർ തങ്ങുന്നു, പുറത്തേക്ക് പോകാനുള്ള വഴി കുറവ്, വലിയ വാഹനങ്ങൾ കൂട്ടമായി എത്തുന്നു, പാർക്കിങ് സൗകര്യം അപര്യാപ്തം, കാൽനടയായി പോകാൻ ഫുട്പാത്ത് ഇല്ലാത്ത സ്ഥിതി തുടങ്ങി നൂറ് കൂട്ടം അസൗകര്യങ്ങൾ ഇന്നും നിലനിൽക്കുന്നു എന്ന് തെളിയിച്ച് കൊട്ടിയൂരിൽ വൻ ഗതാഗത കുരുക്കും ഭക്തജനത്തിരക്കും. മെയ് 28ന് ഉത്സവം തുടങ്ങിയെങ്കിലും കഴിഞ്ഞ 6 ദിവസവും മലയാളികളായ ഭക്തൻമാർ കാര്യമായി കൊട്ടിയൂരിലേക്കെത്തിയിരുന്നില്ല. എന്നാൽ ശനിയാഴ്ചയായ ഇന്ന് മലയാളി ഭക്തൻമാർ കൂടി കൊട്ടിയൂരിലേക്ക് കുതിച്ചെത്തിയതോടെ മലയോര ഹൈവേയും സമാന്തരപാതയും വരെ സ്തംഭിച്ചു. പുലർച്ചെ 3 മണിയോടെ വാഹനങ്ങൾ ഒഴുകിയെത്തി പാർക്കിങ്ങ് ഏരിയയിൽ തങ്ങാൻ കഴിയാത്ത വിധമായി. സന്നിധാനത്ത് നിന്ന് പുറത്തേക്ക് പോകുന്ന ഭക്തരുടെയും കൊട്ടിയൂരിന് പുറത്തേക്ക് പോകുന്ന വാഹനങ്ങളുടെയും എണ്ണം കുറയുകയും കൊട്ടിയൂരിലേക്കെത്തുന്നവർ നിലയ്ക്കാതെ വരികയും ചെയ്തതാണ് ഗതാഗത തടസ്സത്തിന് കാരണമായത്. രാവിലെ 10 മണിയോടെ കൊട്ടിയൂരിലേക്കുള്ള 3 പാതകളിലും കിലോമീറ്ററുകളോളം നീണ്ട വാഹനക്കുരുക്കാണ് രൂപപ്പെട്ടത്. കഴിഞ്ഞ വർഷം ദിവസങ്ങളോളം ഗതാഗത സ്തംഭനം ഉണ്ടായിരുന്നു. ഇക്കൊല്ലം ഇതാദ്യമായാണ് ഇങ്ങനെ ഗതാഗതക്കുരുക്ക് രൂപപ്പെടുന്നത്. നാളെ ഇളനീർ വയ്പും ഞായർ അവധിയുമായതിനാൽ തിരക്ക് എങ്ങനെയാകും എന്നറിയാതെ ആശങ്കയിലാണ് പൊലീസ്. മേയ് 30 നാണ് ദർശന കാലം തുടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ കർണാടകയിൽ നിന്നുള്ള ഭക്തൻമാർ ഒഴുകി എത്തിയതോടെ മലയാളി ഭക്തൻമാർ കൊട്ടിയൂരിലെത്താൻ മടിച്ചു. കർണാടകർക്കാരുടെ അതിരുവിട്ട ഭക്തിപ്രകടനങ്ങളും ഒച്ചപ്പാടുകളും തിക്കും തിരക്കും കൊണ്ട് സന്നിധാനം ബഹളമയമായി മാറി. ദർശനത്തിന് പ്രത്യേക പാസ് ആവശ്യപ്പെട്ട് ഉള്ള ബഹളങ്ങൾ ബലപ്രയോഗത്തിലേക്കും ബഹളങ്ങളിലേക്കും വരെ നീളുന്ന കാഴ്ചയും കഴിഞ്ഞ കൊല്ലം മുതൽ കണ്ടുതുടങ്ങിയ പ്രവണതയാണ്. സ്നാന ഘട്ടങ്ങൾ വൃത്തിഹീനമാക്കുന്നതിനെതിരെയും വസ്ത്രങ്ങളും അടിവസ്ത്രങ്ങളും വരെ പുഴയിൽ വലിച്ചെറിയുന്ന പ്രവണതയ്ക്കെതിരെയും മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും ഉണ്ടായിട്ടും ഇപ്പോഴും പലരും അതൊന്നും വകവയ്ക്കുന്നില്ല. കന്നടക്കാരുടെ ഈ തരം പ്രവർത്തനങ്ങളാണ് മലയാളികളെ ഇത്തവണ മാറി നിൽക്കാൻ പ്രേരിപ്പിച്ച ഒരു ഘടകം. ഇത്തവണയും കർണാടകക്കാർ തിക്കും തിരക്കുമായി തന്നെ എത്തുന്നുണ്ട്. പ്രായോഗികമാക്കാവുന്ന പ്രതിവിധികൾ നടപ്പിലാക്കാതെ മാസ്റ്റർ പ്ലാനുകളുടെ പുറകെ നടക്കുകയാണ് സംഘടനകളും സർക്കാരും. പുതിയ സർക്കാർ പ്രയോഗിക പദ്ധതി തയ്യാറാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Kottiyoor is in a huge traffic jam. Pilgrims are stranded.




















